റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുള്ള എട്ട് ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാരുടെയും മതം മാറിയവരുടെയും പ്രവേശനം തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡുകൾക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഈ ബോർഡുകൾ ഭരണഘടനാ വിരുദ്ധമല്ലെന്ന ഒക്ടോബറിലെ ഛത്തീസ്ഗഡ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ഗോത്രവർഗക്കാരുടെ താത്പര്യങ്ങളും പ്രാദേശിക സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിനുള്ള "മുൻകരുതൽ നടപടി" എന്ന നിലയിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, പരാതിക്കാർക്ക് പിഇഎസ്എ (പഞ്ചായത്ത് എക്സ്റ്റന്റഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) നിയമങ്ങൾ പ്രകാരമുള്ള അതോറിറ്റിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.
ക്രിസ്ത്യൻ സമൂഹത്തോടുള്ള വിവേചനമാണ് ഇത്തരം ബോർഡുകളെന്ന് കാട്ടി കാങ്കർ സ്വദേശിയായ ദിഗ്ബാൽ ടാണ്ഡിയാണ് ഹർജി നൽകിയത്. ആദിവാസി മേഖലകളിൽ മിഷനറി പ്രവർത്തനങ്ങൾ നടക്കുന്നതായി കൃത്യമായ തെളിവുകളില്ലാതെയാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. കോളിൻ ഗോൺസാൽവസ് വാദിച്ചു.
ഹൈക്കോടതിയിൽ ഉന്നയിച്ചതിനേക്കാൾ പുതിയ കാര്യങ്ങൾ സുപ്രീം കോടതിയിൽ ഹർജിക്കാർ ചേർത്തിട്ടുണ്ടെന്നും അതിനാൽ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. പഞ്ചായത്ത് നിയമങ്ങൾ പ്രകാരമുള്ള ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് സത്യവാങ്മൂലവും തെളിവുകളും നൽകി വിഷയം പരിശോധിക്കാനാണ് സുപ്രീംകോടതി നിർദേശിച്ചത്.